കോഴിക്കോട് ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സുപ്രധാന മാറ്റങ്ങൾ. സിപിഎം വിശാല സമിതി യോഗത്തിലാണ് നാലു പേരെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. സംസ്ഥാന സമ്മേളനങ്ങളിൽ നിന്ന് വിഭിന്നമായി വിശാല സമിതി യോഗമാണ് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിക്കുന്ന അസാധാരണ നടപടി സ്വീകരിച്ചത്. ചർച്ചകളിൽ ഉയർന്ന തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ് നേതൃനിരയിലെ ഈ മുഖംമിനുക്കൽ എന്നാണ് വിലയിരുത്തൽ.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടി. വ്യക്തിപരമായും സംഘടനാപരമായും ഗോവിന്ദന് വീഴ്ചപറ്റിയെന്നും വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുന്നത് അപൂർവമാണ്.